Deuteronomy 17

1ഏതെങ്കിലും ഊനമോ വിരൂപതയോ ഉള്ള കാളയെയോ ആടിനെയോ നിന്റെ ദൈവമായ യഹോവക്ക് യാഗം കഴിക്കരുത്; അത് നിന്റെ ദൈവമായ യഹോവക്ക് വെറുപ്പാകുന്നു.

2നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ഏതൊരു പട്ടണത്തിലും ദൈവത്തിന് അനിഷ്ടമായത് ചെയ്ത് അവന്റെ നിയമം ലംഘിക്കയും 3ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യ ദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ,ശേഷമുള്ള ആകാശത്തിലെ സൈന്യത്തെയോ സേവിച്ച് നമസ്കരിക്കയും ചെയ്ത പുരുഷനോ സ്ത്രീയോ നിങ്ങളുടെ ഇടയിൽ ഉണ്ടെന്ന് 4നിനക്ക് അറിവു കിട്ടിയാൽ നീ നല്ലവണ്ണം പരിശോധിച്ച് അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളത് വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ

5ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. 6മരണയോഗ്യനായവനെ കൊല്ലുന്നത് രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുത്. 7അവനെ കൊല്ലേണ്ടതിന് ആദ്യം സാക്ഷികളുടെയും പിന്നെ സർവ്വജനത്തിന്റെയും കൈ അവന്റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.

8നിന്റെ പട്ടണങ്ങളിൽ കൊലപാതകമാകട്ടെ, വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ, അടികലശലാകട്ടെ, ഇങ്ങനെയുള്ള ആവലാധികാര്യങ്ങളിൽ ഏതെങ്കിലും വിധിപ്പാൻ നിനക്ക് പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ട് നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകേണം. 9ലേവ്യരായ പുരോഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്ന് ചോദിക്കേണം; അവർ നിനക്ക് വിധി പറഞ്ഞുതരും.

10യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്ന് അവർ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യേണം; അവർ ഉപദേശിച്ചുതരുന്നതുപോലെ ഒക്കെയും ചെയ്‌വാൻ ജാഗ്രതയായിരിക്കേണം. 11അവർ ഉപദേശിച്ചുതരുന്ന പ്രമാണവും പറഞ്ഞുതരുന്ന വിധിയും അനുസരിച്ച് നീ ചെയ്യേണം; അവർ പറഞ്ഞുതരുന്ന വിധി വിട്ട് നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.

12നിന്റെ ദൈവമായ യഹോവക്ക് അവിടെ ശുശ്രൂഷ ചെയുതുനില്ക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്ക് കേൾക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാൽ അവൻ മരിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്ന് ദോഷം നീക്കിക്കളയേണം. 13ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന് ജനമെല്ലാം കേട്ട് ഭയപ്പെടേണം.

14നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് നീ ചെന്ന് അത് കൈവശമാക്കി അവിടെ പാർത്ത ശേഷം: “എന്റെ ചുറ്റമുള്ള സകല ജനതകളെയുംപോലെ ഞാൻ ഒരു രാജാവിനെ എന്റെമേൽ ആക്കും”എന്ന് പറയുമ്പോൾ 15നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് ഒരുവനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ രാജാവാക്കരുത്.

16എന്നാൽ അവന് അനവധി കുതിരകൾ ഉണ്ടാകരുത്. അധികം കുതിരകളെ സമ്പാദിക്കേണ്ടതിന് ജനം ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത്; ‘മേലാൽ ആ വഴിക്ക് തിരിയരുത്’ എന്ന് യഹോവ നിങ്ങളോട് കൽപ്പിച്ചിട്ടുണ്ടല്ലോ. 17അവന്റെ ഹൃദയം തിരിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്.

18അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്ന് ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പ് ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം. 19ഈ ന്യായപ്രമാണത്തിലെ സകല വചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്ന് തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന് അത് അവന്റെ കൈവശം ഇരിക്കുകയും

അവന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പന വിട്ട് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിനും അവനും അവന്റെ പുത്രന്മാരും യിസ്രായേലിന്റെ ഇടയിൽ ദീർഘകാലം രാജ്യഭാരം ചെയ്യേണ്ടതിനുമായി അവൻ തന്റെ ആയുഷ്ക്കാലം ഒക്കെയും അത് വായിക്കയും വേണം.

20

Copyright information for MalULB